സ്റ്റാഫ് റൂമിലെ മടുപ്പിക്കുന്ന ദിനങ്ങൾക്ക് കൂട്ടായിരുന്നു ജനാലയിലൂടെ നോക്കിയാൽ കാണാവുന്ന കോളേജിൻറെ പിൻവശത്തെ ആ കുഞ്ഞു കാട്.. ആകുലതകളെ പറത്തിക്കളയുന്ന നേരിയ കാറ്റ് വരുന്ന വഴി.. എന്നും എത്തിയാലുടനെ ജനാല തുറക്കുന്നത് അവിടെ നിന്നും വരുന്ന തണുപ്പിനു വേണ്ടിയായിരുന്നു.. മിക്കപ്പോഴും ഒരു കുഞ്ഞു മഞ്ഞക്കിളി ജനാലയിലെ കണ്ണാടിയിൽ കാണുന്ന തൻറെ രൂപത്തിനോട് അടികൂടാൻ പറന്നടുക്കുന്നത് കാണാം.. ആരുടെയെങ്കിലും നിഴൽ കണ്ടാൽ പിന്നെ ഓടിയൊളിക്കലായി.. കണ്ണാടിച്ചില്ലിലെ ആ കിളിയെ അസൂയയോടെ മരച്ചില്ലയിലിരുന്നു നോക്കിയിരുന്നു അവൾ.. ചിലപ്പൊ അത് 'അവൻ' ആയിരിക്കാം.. എന്തായാലും അതിൻറെ ആ ഇരിപ്പ് തുടർന്നു.. കൂട്ടായി കാട്ടുകോഴിയും ഉടുമ്പുമൊക്കെ എത്തിയിരുന്നു ഇടവേളകളിൽ.. ജനാലയുടെ അരികിലെ സീറ്റ് മാഷിൻറെ ആയിരുന്നെങ്കിലും ഇടയ്ക്കു ഞാനും കയറി ഇരിക്കും കുഞ്ഞു കാട്ടിലെ എല്ലാരേം ഒന്നു കാണാൻ.. രണ്ടിലേറെ വർഷമായി അവളാ ഇരിപ്പു തുടങ്ങിയിട്ട്.. പ്രോജക്ട് മാനേജ്മെൻറും ഇൻറസ്ട്രിയൽ റിലേഷനുമൊക്കെ മുൻപിൽ കയറിനിന്നു കാഴ്ച മറയ്ക്കുമ്പോൾ ആ കുഞ്ഞു കിളിയെ മനക്കണ്ണാലെ അസൂയയോടെ നോക്കി നിന്നു ഞാൻ.. അവളുടെ അസാന്നിദ്ധ്യം പെട്ടെന്നു തിരിച്ചറിയത്തക്ക വിധത്തിൽ വളർന്നിരുന്നു അവളെന്നിൽ.. ഇന്ന് 29.03.2016 രാവിലെ കോളേജ് എത്തി വാതിൽ തുറന്നപ്പൊ പതിവില്ലാത്ത വിധം മുറിയിലാകെ വെളിച്ചം.. ജനാല തുറന്നപ്പൊ തികച്ചും അപരിചിതമായ മരങ്ങൾ വെട്ടിത്തളിക്കപ്പെട്ട ഒരു സ്ഥലം.. ആ കുഞ്ഞു കാടും ആഢംഭരത്തിൻറെ കരങ്ങളാൽ ഞെരിഞ്ഞമർന്നിരിക്കുന്നു.. വീണുകിടക്കുന്ന മരച്ചില്ലകൾ തൻറെ വേരിനെ പരതുന്നതായി തോന്നി.. ഇത്രയും കാലം കാറ്റിലും മഴയിലും വെയിലിലും നോക്കി നിന്ന നീ ഇനി ഓർമ്മ.. നിൻറെ നേർക്കു വന്ന കൈകൾ ഒരുനാൾ നിന്നെ ഓർത്തു കരയും.. അന്നതു കണ്ടു ചിരിക്കാൻ നിൻറെ ഉണങ്ങിയ വേരുകൾ അവിടെ ഉണ്ടാകും.. ഇനി തണുത്ത കാറ്റില്ല.. ആ കുഞ്ഞുകിളി ഇനി ചിലക്കാനും വരില്ല.. നിൻറെ മാത്രമല്ല എൻറെയും നഷ്ടം..
Monday, March 28, 2016
Sunday, March 27, 2016
രഹസ്യം
നിങ്ങളിൽ നിന്നു മറഞ്ഞ രഹസ്യങ്ങൾ എനിക്കില്ല തലയണകളേ.. നിന്നോളം വളർന്നൊരു ചങ്ങാതിയുമില്ല.. കണ്ട കണ്ണുനീരൊക്കെ മറന്നുകൊൾക.. സഹതാപമില്ലാത്ത നിൻറെ സാമീപ്യം ഇന്നേതു പൊയ്മുഖത്തേക്കാൾ വിശിഷ്ടം.. ചിരിക്കാത്ത കരയാത്ത ചതിക്കാത്ത നീ തന്നെ എൻറെ രഹസ്യങ്ങളുടെ ഭാണ്ഡം.. നിൻറെ മടിത്തട്ടിനെക്കാൾ ഭദ്രം അമ്മ മാത്രം.. എങ്കിലും കണ്ണുനീരിൻറെ ഉപ്പുരസമേറ്റു പൊളളിയ നിൻറെ തൊലികൾ പകൽ വെളിച്ചത്തിൽ അലോസരപ്പെടുത്തുന്നു.. എങ്ങോ മറന്ന പല മുറിവുകളും ഓർമ്മപ്പെടുത്തുന്നു നിൻറെ ആ പാടുകൾ..പലതും മറവിക്കു വിട്ടു കൊടുക്കാതെ കാക്കാൻ കൂട്ടുനിന്നതിന് നിന്നോട് മാത്രം കടപ്പെട്ട ഞാൻ..
Saturday, March 26, 2016
ചിതൽ
ചിതൽ ഒരു ജീവി അല്ലെന്നും ഒരു അവസ്ഥ ആണെന്നും ചിന്തിക്കാൻ തുടങ്ങിയ മനസ്സിനു ചിതലരിച്ചിരിക്കുന്നു.. കാർന്നു തിന്നപ്പെട്ട പുസ്തകം കണക്കെ ചിന്തകൾ അവ്യക്തമായിരിക്കുന്നു..
Friday, March 25, 2016
ഇക്കുറിയും തോറ്റത് ഞാൻ തന്നെ..
അലോസരപ്പെടുത്തിയ കാറ്റിനെ പഴിപറഞ്ഞു ജനാലയടച്ചു കുറ്റിയിട്ടു ഫാനിൻറെ സ്വിച്ചിട്ടു കിടന്നപ്പോഴാണ് ആലോചിച്ചത് എന്തൊരു വിരോധാഭാസാല്ലേ..
Wednesday, March 23, 2016
ഓർമ്മകൾ
ഭൂതകാലത്തിൻറെ അവകാശികളാണ് ഓർമ്മകൾ.(പമാണപ(തമില്ലാത്ത അവകാശികൾ!..ഇന്നൊരു മധുരനാരങ്ങ മിഠായി പോലും ഭൂതകാലത്തിനു സ്വന്തം..ഉടമയോട് അടിമ കേഴും കണക്കെ യാചിക്കുന്നൂ കാലമേ ഓർമ്മകൾക്കു ജീവനേകൂ..